2013 മാർച്ച് 31, ഞായറാഴ്‌ച

തുറക്കാത്ത വാതില്‍

 പ്രഭാതത്തിന്‍ നിശബ്ദതയെന്നെ
തൊട്ടുണര്‍ത്തിയ നിമിഷം
ശിശിരത്തിന്‍ വിരലുകളെന്‍മേനി
തഴുകികടന്നൊരു നേരം
ഉറക്കത്തിനിടയില്‍ തട്ടിമാറ്റിയ കമ്പിളിപുതപ്പിനെ
തേടിയെന്‍ കൈകള്‍
പുതപ്പിന്‍ ചൂടില്‍ കണ്ണുകളടച്ചു ഞാന്‍
വീണ്ടും നിദ്രയെ പുല്‍കാന്‍
എന്നകകണ്ണില്‍ കണ്ടു നിന്നുടെ പുഞ്ചിരി തൂകും
തിളങ്ങും മിഴികള്‍
ആ മിഴികള്‍തന്‍ ആഴത്തിലൊളിക്കാനായ്‌
ഇന്നെന്‍ ഹൃദയംതുടിച്ചു
എവിടെ നിന്നോ ഉള്ളിന്റെയുള്ളില്‍
ആശകളെന്നെ വരിഞ്ഞുമുറുക്കി
പതുക്കെ പതുക്കെ മിഴികള്‍ തുറന്നു ഞാന്‍
നിനക്കായ്‌ ചുറ്റും നോക്കി
അടച്ചിട്ട നിന്നുടെ വാതിലില്‍ മുന്നില്‍
ഏകയായ് ഞാനിന്നു നിന്നു
തുറക്കില്ലെ ഈ വാതില്‍ ഒരിക്കല്‍ക്കൂടി
എന്നെന്‍ മനമിന്നു കേണു...
ഒരു വാക്ക്പോലും പറയാതെ എന്തിനായ്‌
ഓടിയകന്നു നീ എന്നില്‍നിന്നും
മരണത്തിന്‍റെ വിളികേട്ടപ്പോള്‍
എന്നെ മറന്നത് ശരിയാണോ????

കോപം

 

 സൂര്യകിരണങ്ങളില്‍ നിന്‍ ചുടുനിശ്വാസം ഞാന്‍ അറിഞ്ഞു
ഓരോ മഴത്തുള്ളികളിലും നിന്‍ കണ്ണുനീര്‍മുത്തുകള്‍ ഞാന്‍ കണ്ടു
എന്തിനോവേണ്ടിയുള്ള ഓട്ടത്തിനിടയില്‍ നമ്മള്‍ നമ്മളെതന്നെ മറന്നു
ഉള്ളിന്റെയുള്ളിലെ കോപാഗ്നിചൂടില്‍ നമ്മള്‍ ഓരോദിനവും പോരാടി
എന്തിനായിരുന്നു എന്ന ചോദ്യത്തിനുത്തരം നല്‍കാന്‍ കഴിവതില്ല
കോപം എന്ന രണ്ടക്ഷരം നമ്മുടെ ജീവിതം തന്നെ വിഴുങ്ങി
ഒരുനാള്‍ നിനക്കുവേണ്ടി ഞാന്‍ എല്ലാം വേണ്ടന്നുവെച്ചു
അതുപോല്‍ എനിക്കായ് നീയും എല്ലാവരെയും തള്ളിപറഞ്ഞു
ഇന്ന് നമ്മള്‍ നമ്മള്‍ക്കുതന്നെ അന്യരായ്‌ പരസ്പരം അറിയാതെ
ഏകാന്ത തടവുകാരെ പോലെ രണ്ടു മുറികളില്‍ ജീവിക്കുന്നു
എന്നാണ് നമ്മള്‍ ശത്രുക്കളായത് എന്നെനിക്കറിയില്ല
തിരിച്ചുപിടിക്കാന്‍ ആശയുണ്ടെങ്കിലും അഹം അതിന് സമ്മതിക്കുന്നില്ല..

എന്‍ മനമറിയാതെ

 അറിയാതെ എന്‍ മനമറിയാതെ ഞാന്‍
കാതോര്‍ത്തു നിന്നു നിന്‍ കാലൊച്ചയ്ക്കായ്‌..
എവിടെയൊ കണ്ടു മറന്നതുപോലുള്ള
നിന്‍ മുഖമെന്‍ മുന്നില്‍ തെളിഞ്ഞു വന്നു
ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും ഓര്‍മ്മ കിട്ടാതെ
എന്‍ മനസിനടിതട്ടില്‍ നീ മറഞ്ഞു നിന്നു
ഒരു ചിത്രശലഭംപോല്‍ പറന്നുയര്‍ന്നൂ നീ
നിറങ്ങള്‍തന്‍ ലോകത്ത് ഒളിച്ചുനിന്നു...
ഓര്‍മ്മകള്‍ തന്നുടെ നടുമുറ്റത്തെന്തിനു
എന്നെ തനിച്ചാക്കി കടന്നുപോയ് നീ...
അറിഞ്ഞില്ലെ നീയെന്‍ വേര്‍പാടിന്‍ നൊമ്പരം
അറിഞ്ഞിട്ടും അറിഞ്ഞില്ലന്നു നടിച്ചതാണോ...
ആകാശ മേഘ പാളികള്‍ക്കിടയില്‍
നിനക്കായ്‌ ഞാനിന്ന്‌ തിരഞ്ഞുവല്ലോ
ഒരു കുളിര്തെന്നലായ്‌ എന്നുടെ കുറുനിര
മാടിയൊതുക്കി നീ അകന്നുപോയോ...
എന്നുടെ മനതാരില്‍ കണ്ടു നിന്‍ സാമീപ്യം
എന്തിനായ് എന്നെ കളിപ്പിച്ചു നീ...
വരില്ലയോ നീയൊരു നിമിഷമെങ്കിലും
എന്നുടെ അരികില്‍ ഇരിപ്പതിനായ്‌...