2012 ഒക്‌ടോബർ 31, ബുധനാഴ്‌ച

മാപ്പ്

രാപ്പാടി പാടുന്ന ഗാനവും കേട്ടു ഞാന്‍
ഉറങ്ങാതെ നിനക്കായ്‌ കാത്തിരുന്നു
നിന്‍ പാദസ്വരത്തിന്‍ ചിലമ്പൊലി കേള്‍ക്കാന്‍
കാതോര്‍ത്ത് ഞാന്‍ കിടന്നു...

പാതിരാകോഴി കൂവിയിട്ടും
നീയെന്തെ വന്നില്ല എന്‍ചാരെ
ഒരു നിമിഷത്തിന്‍ ബലഹീനതയില്‍
ഞാന്‍ നിന്നെ മറന്നത് തെറ്റുതന്നെ.

ഈശ്വരസാക്ഷിയായ്‌ ചാര്‍ത്തിയ താലിയെ
ഓര്‍ത്ത് നീ എനിക്കിന്ന് മാപ്പുനല്‍കൂ.........
നമ്മുടെ പിഞ്ചോമനയെ തൊട്ടു ഞാന്‍
ഇനി ആവര്‍ത്തിക്കില്ലെന്നാണയിടാം.

ക്ഷമിക്കണമെന്ന് കെഞ്ചുവാന്‍ പോലും
അര്‍ഹതയില്ലാത്ത പാപമാണ്.
മാപ്പുതരില്ലേ നീ എന്‍ പ്രിയേ.....
എന്നുടെ അപരാധം പൊറുക്കുകില്ലേ......

2012 ഒക്‌ടോബർ 30, ചൊവ്വാഴ്ച

സ്വപ്നകുടീരം

ഞാനിന്നൊരു മണല്‍ കൊട്ടാരം കെട്ടി
മണലില്‍ ഞാനെന്‍ കഥ എഴുതി
അലയാഴി തന്നിലെ തിരമാലവന്നെന്‍
സ്വപ്നമാളിക അടിച്ചോണ്ട്പോയ്‌

കുന്നില്‍ മുകളിലെ മലഞ്ചെരുവില്‍ ഞാന്‍
ഒരു പര്‍ണ്ണശാല മെനഞ്ഞെടുത്തു.
പവനന്‍ വന്നൊരു കൊടുംകാറ്റായ്
എന്‍ പുല്‍കുടിലിനെ എടുത്തോണ്ടുപോയ്‌

താഴ്വാരത്തിലെ മയ്താനത്തുഞാന്‍
ഒരു കൊച്ചുവീട് പണിതീര്‍ത്തു.
പേമാരിയില്‍ വന്ന ഉരുള്‍പൊട്ടല്‍
എന്‍ കുഞ്ഞുവീടിനെ പൊളിച്ചോണ്ട്പോയ്‌

ഉയര്‍ന്നു നില്‍ക്കും പാറപുറത്തു ഞാന്‍
ഒരു സ്വപ്നകുടീരം നിര്‍മ്മിച്ചു
തിരമാലയും, കൊടുംകാറ്റും, പേമാരിയും വന്ന്
തോറ്റു പിന്മാറി അതെ തോറ്റുപിന്മാറി.

പ്രതീക്ഷ


എന്തിനെന്നറിയാതെ എന്‍ ആത്മം പിടഞ്ഞു
മനസ്സില്‍ നൊമ്പരം അലകളായ്‌ ഉയര്‍ന്നു
ആള്‍ക്കുട്ടത്തില്‍ തനിച്ചായ നിമിഷങ്ങളില്‍ ...
ആശ്വാസ വാക്കുകള്‍ക്കായി തിരഞ്ഞെന്‍ കണ്ണുകള്‍
നിശബ്ദത എന്നെ നോക്കി കളിയാക്കി ചിരിച്ചു
ആരും കാണാതെ തുടച്ചു ഞാന്‍ കണ്ണുനീര്‍

ഏകാന്തതയില്‍ എന്‍ മനം തേങ്ങി
മോഹഭംഗങ്ങള്‍ എന്‍ സ്വപ്നങ്ങള്‍  തകര്‍ത്തു
ദുഃഖങ്ങള്‍ എന്‍ ഹൃദയം നുറുക്കിയ സമയം
അന്വേഷിച്ചു ഞാന്‍ നിന്നെ ഓരോ ദിക്കിലും
കണ്ടില്ല ഞാനെന്‍ സ്നേഹിതനെ...
കേട്ടില്ല അവനുടെ സാന്ത്വനവാക്കുകള്‍

തെറ്റിധരിക്കില്ലെന്ന മോഹമോടെ
വിളിച്ചു ഞാന്‍ നിന്നെ സ്നേഹമോടെ
വരില്ലയോ നീയോന്നീവഴിയെ...
ഒരിക്കല്‍ കാണാമെന്ന പ്രതീക്ഷയോടെ
കാത്തുനിന്നു ഞാനിന്നീ വിജനമാം പാതയില്‍
ഒരു നോക്ക് കാണാന്‍ ....ഒരു വാക്കു ചൊല്ലാന്‍ .....

2012 ഒക്‌ടോബർ 29, തിങ്കളാഴ്‌ച

നിര്‍വികാരത

ഒരു സ്വപ്നലോകംമെന്നെ കൈമാടി വിളിച്ചനേരം
എല്ലാം മറന്ന്‌ ഞാന്‍ അതിന്‍ പുറകെയോടി
വേണ്ട വേണ്ട എന്നെന്‍റെ അകതാര്‍ മൊഴിഞ്ഞു
കേട്ടില്ല ഞാനത് ഓടി ഞാന്‍ വേഗത്തില്‍.....

പാതിവഴി കഴിഞ്ഞപ്പോള്‍ ഞാനങ്ങുണര്‍ന്നപ്പോള്‍
കണ്ടു ഞാനന്നെ ഒരു വിജനമാം പാതയില്‍
സ്വപ്നലോകം കൈവിട്ട് നോക്കി ഞാന്‍ നാലു ദിക്കും
ഏതു വഴി പോകണം എന്ന് ഞാനറിഞ്ഞില്ല.....

എങ്ങോട്ട് തിരിയണം എന്‍ വീട്ടിലെത്താന്‍
ചോദിച്ചു ഞാനെന്‍ മനസാം വഴികാട്ടിയോട്
സ്വപ്നലോകമാണിത് എന്ന് ഞാന്‍ ചൊല്ലിയത്
എന്തുകൊണ്ട് കേട്ടില്ല മനസാക്ഷി ചോദിച്ചു......

കണ്ടില്ല ഞാനെന്‍ സോദരരേയെങ്ങും
കേട്ടില്ല ഞാനെന്‍ കൂട്ടുകാര്‍ താമശകള്‍
അലഞ്ഞു ഞാനാ പാതയിലൂടെ അങ്ങോട്ടുമിങ്ങോട്ടും
നൂല്‍ പൊട്ടിയ പട്ടം കാറ്റില്‍ പെട്ടതുപോലെ.....

എന്‍ പ്രതീക്ഷകളെല്ലാം തകര്ന്നടിഞ്ഞനേരം
വിളിച്ചു ഞാനെന്‍റെ സൃഷ്ടികര്‍ത്താവിനെ
കണ്ടു ഞാനാനേരം ഒരു ചെറിയ വെട്ടം
അങ്ങങ്ങു ദൂരെ ഒരു മലമുകളിലായ്.....

ഇടറുന്ന കാലടിയോടെ നടന്നു ഞാന്‍ വേച്ചുവേച്ച്
ഇടുങ്ങിയ പാതയിലൂടെ വെളിച്ചത്തെ ലക്ഷ്യമാക്കി
മുള്ളുകളെന്‍ ശരിരത്തില്‍ പോറലെല്പ്പിച്ച സമയം
കൂര്‍ത്തകല്ലുകള്‍ എന്പാദ രക്തം കുടിച്ചു.......

തളര്‍ന്നു ഞാന്‍ വീണു ആ പാതയിലങ്ങ്
കിടന്നു ഞാനെന്‍ ഭൂമിദേവിതന്‍ മടിയില്‍
കണ്ടു ഞാന്‍ ആകാശത്ത് മിന്നും താരകങ്ങള്‍
കേട്ടു ഞാന്‍ ദൂരെ ചീവിടുകള്‍തന്‍ ശബ്ദം.....

തിരിച്ചു ഞാനെന്‍ കണ്ണുകള്‍ കുന്നില്‍മുകളിലേക്ക്
കണ്ടു ഞാന്‍ ദൂരെ ആ കൊച്ചു പ്രകാശം
ഒരു ജീവശവം പോലെ കിടന്നു ഞാനവിടെ
അടച്ചു ഞാനെന്‍ കണ്ണുകള്‍ നിര്‍വികാരതയോടെ....

ഇളംതെന്നല്‍

ഇളംതെന്നലിന്നെന്‍ കാതില്‍പറഞ്ഞത്
നിജമാണോ അതോ കഥയാണോ.
നീ വരുമീവഴി എന്നേ കാണാന്‍
എന്നുപറഞ്ഞത് ശരിയാണോ
ഋതുഭേദങ്ങള്‍ ഒന്നൊന്നായ്
മാറിമറഞ്ഞൊരു നിമിഷങ്ങളില്‍
ഓര്‍മ്മകളില്‍ മാത്രം ഒതുങ്ങികഴിഞ്ഞയെന്നെ
എന്തിനായ് നീ ഉണര്‍ത്തി.
ഒരു കുഞ്ഞിളംകാറ്റില്‍ നിന്നുടെ സ്വരം
ഞാന്‍ കേട്ടത് നിജമാണോ
നിന്‍ സുഗന്ധവും പേറി വന്നൊരു കാറ്റില്‍
കഥ ഞാന്‍ വിശ്വസിച്ചു...
കാതോര്‍ത്ത് വീണ്ടും നിന്‍മൊഴി കേള്‍ക്കാന്‍
പക്ഷെ കേട്ടത് കാറ്റിന്‍ നിശ്വാസം മാത്രം
വൃക്ഷലതാദികള്‍ തലയാട്ടിയെന്നോട്
ചൊല്ലിയതെന്താണ്...
പ്രകൃതിതന്‍ ഭാഷ അറിഞ്ഞിരുന്നെങ്കില്‍
ആശിച്ചു ഞാനിന്ന്‌...
ഒരിക്കല്‍കൂടി ഞാന്‍ പോകട്ടെ വീണ്ടുമെന്‍
ഓര്‍മ്മതന്‍ കൂട്ടിലേക്ക്...

ഏകാന്തത

മുറിവേറ്റ മനസിന്‍ വേദനയെങ്ങിനെ
നിന്നോട് ചൊല്ലിടും ഞാന്‍
ഓര്‍ക്കാപുറത്ത് കിട്ടിയ വാക്കുകള്‍
എന്‍ ഹൃദയ ഞരമ്പുകള്‍ മുറിച്ചനേരം
കണ്ണുനീര്‍ മുത്തുകള്‍ ഒന്നൊന്നായ്
തറയില്‍ പതിച്ച് ചിതറും നിമിഷം
ചോദിച്ചു ഞാന്‍ വീണ്ടും വീണ്ടും
എന്തിനായ് നീയെന്നെ വേദനിപ്പിച്ചു
സ്നേഹിതനാണെന്ന കാരണത്താലാണോ
ഞാനൊരു സ്ത്രീ എന്നതുകൊണ്ടോ
ഇഷ്ടമില്ലന്നു തുറന്നു പറഞ്ഞാല്‍
ഞാന്‍ വിട്ടുപോകാന്‍ ഒരുക്കമാണല്ലോ
 ഇന്നെന്‍ മനസാക്ഷി എന്നോടു ചോദിച്ചു
എന്തിനായ്‌ നീ ഏകാന്തതയെ വെറുത്തു
ഒറ്റപ്പെട്ടൊരു ജീവിതത്തില്‍നിന്ന്
ഓടിഒളിക്കാന്‍ ശ്രമിക്കരുതൊരിക്കലും
ഇവിടെ ലഭിക്കും മനസമാധാനം
വേറൊരിടത്തും ലഭിക്കുകില്ല
എല്ലാം മറന്നു നീ മുന്നോട്ട് പോകൂ
വേണ്ടാ നിനക്കിനി ആരുമാരും
ആശയാണ് നിരാശയ്ക്കുള്ള കാരണം
എന്ന് പറഞ്ഞു മഹാനായ ബുദ്ധന്‍
ഈ തത്ത്വം എത്രയോ സത്യമെന്ന്
എന്‍ ജീവിതത്തില്‍ അറിയുന്നു ഞാന്‍

2012 ഒക്‌ടോബർ 28, ഞായറാഴ്‌ച

കൂട്ടുകാരി

എന്‍ കളികൂട്ടുകാരി നിന്നെയിന്നും
സ്നേഹമോടെ ഞാന്‍ ഓര്‍ക്കുന്നുവല്ലോ
നമ്മള്‍ ഒന്നിച്ചിരുന്ന് കഥകള്‍ പറഞ്ഞിരുന്ന
ആല്‍മരതണല്‍ നിനക്കോര്‍മ്മയുണ്ടോ
എത്രയോ കഥകളും കളിതമാശകളും
നമ്മളവിടെ പങ്കുവച്ചു....
നിന്‍ കൈപിടിച്ചു നടന്ന പാതകളോന്നോന്നായ്‌
ഇന്നുമെന്‍ മനസില്‍ കാണുന്നു ഞാന്‍.
നമ്മുടെ പിണക്കങ്ങള്‍ എല്ലാമെല്ലാം
എത്ര നിസ്സാരങ്ങള്‍ ആയിരുന്നു.
എന്നെന്നും നിന്‍റെ കണ്ണുകള്‍
എന്നെ പിന്തുടരുന്നത് ഞാനറിഞ്ഞു.
ഒരു നിമിഷംപോലും പിരിഞ്ഞിരിക്കാന്‍
എന്തൊരു വിഷമം ആയിരുന്നു
യാത്രപറയാന്‍ സമയമായപ്പോള്‍
പൊട്ടികരഞ്ഞു നീ ഓടിയകന്നു...
ഇന്നുമാദൃശ്യം എന്റെയുള്ളില്‍
നിറഞ്ഞു നില്‍ക്കുന്നത് അറിയുന്നോ നീ
നിന്നുടെ കറയറ്റ സ്നേഹത്തില്‍ മുന്നില്‍
നിസഹായ ആയി നിന്നു ഞാന്‍....
എവിടെയാണ് നീ എന്നറിയാതെ
എന്‍മനമിന്ന് തേങ്ങിടുന്നു...
ഒരു നോക്ക് നിന്നെ കാണുവാനാശ
എന്‍ ഹൃദയത്തില്‍ ഒതുക്കുന്നു ഞാന്‍
ഒരു കൊച്ചു ദീപം പോലെ എന്നും നീ
എന്‍ മനസ്സില്‍ തെളിഞ്ഞു നില്‍ക്കും
എവിടെയാണെങ്കിലും ഒരിക്കല്‍ക്കൂടി
കണ്ടുമുട്ടുമെന്ന പ്രതീഷയോടെ..
യാത്രയാകട്ടെ ഞാനിന്ന് വീണ്ടുമാ
കരകാണാക്കടലിന്‍ അപ്പുറത്തേക്ക്.

ദുഃഖം

അറിഞ്ഞില്ല ഞാന്‍ നിന്‍ നൊമ്പരം
കേട്ടില്ല ഞാന്‍ നിന്‍ നിശ്വാസം
കണ്ടില്ല ഞാന്‍ നിന്‍ കണ്ണുനീര്‍
ഓര്‍ത്തില്ല ഞാന്‍ നിന്‍ കദനകഥ.

എന്നുടെ ലോകത്തില്‍ ഞാന്‍ മയങ്ങി
എന്നിലെ നിശ്വാസം മാത്രം ഞാന്‍ കേട്ടു
എന്നുടെ ദുഃഖങ്ങള്‍ ഒന്നൊന്നായെണ്ണി
എന്തിനീ പരീക്ഷണമെന്നു ഞാന്‍ കേണു.

അടച്ചിട്ടജാലകം ഒന്നു ഞാന്‍ തുറന്നു
നോക്കി ഞാന്‍ പുറത്തേക്ക് ഒരു നിമിഷനേരം
കണ്ടു ഞാന്‍ കൈകള്‍ നീട്ടുന്ന ഏഴകളെ
വിശക്കുന്നുവെന്ന് കേഴുന്ന മനുഷ്യര്‍തന്‍ നിലവിളി.

അമ്മതന്‍ ഒട്ടിയ സ്തനങ്ങളില്‍ കടിച്ച്
പാലിനായ്‌ തേങ്ങും പൈതലിന്‍ രോദനം
കേട്ടു ഞാന്‍ ദൂരെ സ്ത്രികള്‍തന്‍ പൊട്ടിച്ചിരി
മദ്യലഹരിയില്‍ അട്ടഹസിക്കും മനുഷ്യര്‍തന്‍ ശബ്ദം.

ഈശ്വരായെന്നു ഞാന്‍ വിളിച്ചു വ്യസനമോടെ
ഇറുക്കിയടച്ചു ഞാനെന്നുടെ മിഴികള്‍
എന്നുടെ ദുഃഖങ്ങള്‍ ഒന്നുമല്ലെന്ന്
അറിഞ്ഞു ഞാനപ്പോള്‍ ആ ഒരു നിമിഷനേരം.

നീയെന്ന സത്യം

ഇന്നലെ ഞാന്‍ കണ്ടൊരു സ്വപ്നമായിരുന്നു നീ
ഇന്നു ഞാനറിയുന്നു നീയെന്ന സത്യത്തെ.
നിന്നരികില്‍ ഒന്നിരിക്കാന്‍ എന്‍മനം കൊതിച്ചനേരം
നിന്നുടെ പുഞ്ചിരിയില്‍ ഞാനറിഞ്ഞു നിന്നിഷ്ടം

എന്‍മനസില്‍ മുന്നില്‍ നീയിന്നു നര്‍ത്തനമാടി
നിന്‍ ചിലങ്കതന്നോലിയില്‍ ഞാന്‍ അലിയാന്‍ കൊതിച്ചു
ഈ ഗ്രീഷ്മകാലസന്ധ്യയില്‍ നീവന്നു നിന്നനേരം
നിന്‍ ഊഷ്മളത തൊട്ടറിയാന്‍ എന്‍ ഹൃദയം തുടിച്ചു

നീ നടന്ന വഴിയെ ഞാന്‍ നടന്നു മെല്ലെ
നിന്‍ കാലടികളില്‍ എന്‍ പാദങ്ങള്‍ വച്ച്
ആ നിമിഷനേരം നിന്നുടെസ്പര്‍ശനം
ഞാനറിഞ്ഞുയെന്റെ ഉള്ളിന്റെയുള്ളില്‍

നീയെന്ന സത്യത്തെ എന്‍റെ സ്വന്തമാക്കാന്‍
എന്‍ ഹൃദയമെന്നോട്  മെല്ലെമെല്ലെ മന്ത്രിച്ചു
വേണ്ടവേണ്ട എന്ന് എന്‍ മനസാക്ഷി ചൊല്ലി
എന്തിനായ്‌ വെറുതെ വേദനിക്കാനായ്...