2013 ഓഗസ്റ്റ് 4, ഞായറാഴ്‌ച

സന്തോഷം

പച്ച പനം തത്ത പാടി...
പാട്ടിന്‍റെ താളത്തിലാടി...
കോകില ആ ഗാനം ചൂളമടിച്ചു
ഓലേഞ്ഞാലി ഓലതുമ്പേല്‍ ഉഞ്ഞാലാടി

മഞ്ഞക്കിളികള്‍ പറന്നു രസിച്ചു
കുഞ്ഞുകിളികള്‍ കണ്ടു കൊതിച്ചു
അണ്ണാരക്കണ്ണന്‍ ഓടി കളിച്ചു
മാമ്പഴമോന്ന് പൊട്ടിച്ചെടുത്തു

മഴമേഘങ്ങള്‍ ഓടിയടുത്തു
വര്‍ണ്ണമയൂരം പീലി വിടര്‍ത്തി
വേഴാമ്പല്‍ തന്നുടെ കൊക്കുകള്‍ നീട്ടി
ആകാംക്ഷയോടെ കാത്തിരുന്നു

ആകാശത്തില്‍ മിന്നല്‍പിണരുകള്‍
ഒന്നോന്നായ്‌ ഭൂവില്‍ പതിച്ചു
ഇടി മുഴക്കത്തിന്‍ കോലാഹലത്തില്‍
കൂട്ടികള്‍ അവരുടെ ചെവിയടച്ചു

പക്ഷികള്‍ തന്നുടെ പാട്ടു നിറുത്തി
കൂടുകളില്‍ ഓടിയൊളിച്ചു
മാരിതന്‍ തഴുകലില്‍ ഭൂമി ചിരിച്ചു
വിത്തുകള്‍ ഒന്നൊന്നായ് പൊട്ടിമുളച്ചു

ഇടിമിന്നലുകള്‍ പോയ്‌മറഞ്ഞു
ഇന്ദ്രധനുസ്സ് പുഞ്ചിരിച്ചു
കുട്ടികള്‍ കടലാസ് തോണിയിറക്കി
സന്തോഷമോടെ പൊട്ടിച്ചിരിച്ചു..

മഴവില്ല്

മഴപെയ്തു തീര്‍ന്നൊരു സമയം
ഒരു മഴവില്ലായ്‌ നീ ഇറങ്ങിവന്നു
നിന്‍ നിറങ്ങള്‍ എന്നില്‍ സന്തോഷമായ്‌
ആ നിറങ്ങളില്‍ അലിയാന്‍ ആശിച്ചുപോയി

ദൂരെ അങ്ങ് ആകാശത്തില്‍
സൂര്യന്‍ നിന്ന് പുഞ്ചിരിച്ചു
ആ പുഞ്ചിരിയില്‍ നീ മാഞ്ഞുപോയ്
നിന്‍ നിറങ്ങളെല്ലാം അലിഞ്ഞുപോയി

വീണ്ടും നിന്നെ ഒരു നോക്ക് കാണാന്‍
നോക്കി നോക്കി ഞാനിരുന്നു
മഴമേഘങ്ങള്‍ നിറഞ്ഞ നേരം
എന്‍ മനസ്സില്‍ മോഹങ്ങള്‍ നിറഞ്ഞു

ഇടി വന്നു മിന്നല്‍ വന്നു
എന്നുള്ളില്‍ ആശകള്‍ വന്നു
നീ വരുമെന്ന പ്രതീക്ഷയോടെ
ഞാന്‍ നാലു ദിക്കും നോക്കിയിരുന്നു

ഒരു ചാറ്റല്‍മഴ പെയ്ത നേരം
കണ്ടു ഞാന്‍ നിന്നെ കിഴക്ക് ദിക്കില്‍
ഏഴു വര്‍ണ്ണങ്ങള്‍ കൊണ്ട് നീ
ഒരു വര്‍ണ ചിത്രം വരച്ചല്ലോ

പ്രതീക്ഷ

എന്‍ സുഹൃത്തിന്‍ സുന്ദര വദനത്തെ
എന്‍ അകകാമ്പില്‍ കണ്ടുകൊണ്ട്
എന്‍ മനസിനെ ഏകാഗ്രമാക്കി
എന്‍ ഇമകള്‍ ഞാന്‍ പതുക്കെ അടച്ചു.
എന്‍ കിനാക്കളില്‍ നിന്‍ വരവും കാത്ത്
എന്‍ ഉള്ളിന്റെയുള്ളില്‍ നിന്നെ പ്രതിഷ്ടിച്ചു.
എന്‍ സ്വപ്നങ്ങളില്‍ വന്നു പക്ഷെ
എന്‍ സുഹൃത്തിന്‍ രൂപമല്ല
എന്‍ മുഖത്തേക്ക് ഉറ്റുനോക്കുന്ന
ഒരു ഉഗ്രരൂപിയാം കഥകളിവേഷം
എന്‍ മുന്നില്‍ വന്നു ഉറഞ്ഞുതുള്ളി
എന്നെ പല്ലിളിച്ചു കാട്ടി.
എന്‍ ഉറക്കത്തിനു ഭംഗം വരുത്തി
എന്നെ ഞെട്ടിച്ചുണര്‍ത്തി ആ വേഷം

എന്‍ മനസ്സില്‍ നിന്‍ രൂപമില്ലയിന്ന്
പകരം ആ വേഷമൊന്നുമാത്രം
എന്നുള്ളില്‍ തെളിഞ്ഞു നില്‍ക്കുന്നു
എന്ന സത്യം ഞാനെങ്ങിനെ പറയും
എന്‍ വിഷാദം ഞാന്‍ മറക്കാന്‍ ശ്രമിച്ചു
എന്‍ മനസിനെ ഞാന്‍ നിയന്ത്രിച്ചുവെങ്കിലും
എന്നുള്ളിന്റെയുള്ളില്‍ ഒരു തേങ്ങല്‍
അലയടിച്ചുയരുന്നത് എങ്ങിനെ ഒളിക്കും
ഇന്നും ഞാന്‍ തേടുന്നു നിന്‍ മുഖം
എല്ലാ ആള്‍കൂട്ടത്തിനിടയിലും.
എവിടെപോയ്‌ മറഞ്ഞാലും
ഒരിക്കല്‍ ഞാന്‍ കണ്ടെത്തും...
എന്‍ ഹൃത്തിന്‍ പ്രതീക്ഷ
ഞാന്‍ കൈവെടിയുകില്ല ഒരിക്കലും.

ജീവിതം ഒരു സാഗരം

എന്‍ ഓര്‍മ്മകളില്‍ ഇന്ന് ഞാന്‍ മുങ്ങിതപ്പി
അവിടെ ഒരു ചിപ്പിയോ മുത്തോ ഞാന്‍ കണ്ടതില്ല
എന്‍ സ്വപ്നങ്ങളില്‍ ഞാന്‍ തിരഞ്ഞു
ഒരു കിനാവും നല്ലതായ്‌ എനിക്ക് തോന്നിയില്ല
എന്‍ ജീവിതമാകും ബുക്കിന്‍ താളുകള്‍ ഞാന്‍ മറിച്ചു
ഒരു താളില്‍പോലും ഒരു വരയോ കുറിയോ കണ്ടില്ല
എന്‍ ഉള്ളിന്റെ ഉള്ളില്‍ എന്നെ തേടി ഞാന്‍
പക്ഷെ എനിക്കെന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല
ഇന്ന് ഞാനറിയുന്നു എന്നോ എവിടെയോ
എനിക്കെന്നെത്തന്നെ നഷ്ടമായി എന്ന്
ജീവിതമാകുമീ സാഗരത്തില്‍ ഇന്നു ഞാന്‍
നീന്തലറിയാതെ കൈകാലിട്ടടിച്ചു നിലവിളിച്ചു
എന്‍ നിലവിളി ആരും കേട്ടതില്ല
എന്‍ നെടുവിര്‍പ്പുകള്‍ ആരും കണ്ടതില്ല
ഒരു ലക്ഷ്യവുമില്ലാതെ ഈ മഹാസാഗരത്തില്‍
എന്‍ ദേഹി മുങ്ങിപൊങ്ങുന്നത് ഞാനിങ്ങു നോക്കി നിന്നു